കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ കാണുകയും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിക്കുകയും ചെയ്യുക. (പത്രപ്രസ്താവനയുടെ പൂര്‍ണരൂപം)

0

രാജ്യത്തെ കരിമണല്‍ നിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നീണ്ടകര തൊട്ട് തൃക്കുന്നപ്പുഴ വരെയുള്ള തീരദേശത്ത് ഉള്ളത്. ഇതിന് പുറമെ തമിഴ്‌നാട്, ഒറീസ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തീരദേശ കരിമണല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഖനനം നടക്കുന്നത് കേരളത്തിലെ നീണ്ടകര-ആലപ്പാട്, തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചി – തുത്തുക്കുടി, ഒറീസയിലെ ഗോപാല്‍പുര്‍ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലെ ഖനനം പൊതുമേഖലാ സ്ഥാപനങ്ങളാണ് നടത്തുന്നത്. തുത്തുക്കുടി, വിശാഖപട്ടണം, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യസംരംഭങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കരിമണല്‍ നിക്ഷേപം വലിയ ജനസാന്ദ്രതയുള്ള തീരമേഖലയിലാണ്. അതുകൊണ്ടുതന്നെ മറ്റ് കരിമണല്‍ ഖനനമേഖലകളില്‍ നിന്നും വ്യത്യസ്തമായി, കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളും വിവിധ താല്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്.
നീണ്ടകര-ചവറ-പൊന്മന-ആലപ്പാട് മേഖലകളില്‍ കരിമണല്‍ ഖനനം ആരംഭിച്ചിട്ട് ഏതാണ്ട് 100 വര്‍ഷത്തിനുമേലെയായി. പൊതുമേഖലാ സ്ഥാപനങ്ങളയ കെ.എം.എം.എല്ലും ഐ.ആര്‍.ഇയും ഖനനം ഏറ്റെടുത്തിട്ട് 60 വര്‍ഷത്തോളമായി. ഖനനം ആരംഭിച്ച കാലങ്ങളില്‍ വളരെ വിസ്തൃതമായ, ജനവാസം ഇല്ലാത്ത മണല്‍ത്തീരം നിലനിന്നിരുന്നു. കൂടുതലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നു മണല്‍ത്തീരം ഉപയോഗിച്ചിരുന്നത്. അന്ന് കരിമണല്‍ ഖനനം ഒരു വലിയ പ്രശ്‌നമായി ജനങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. കുറച്ചുപേര്‍ക്ക് തൊഴില്‍ കിട്ടുകയും കമ്പനികള്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുവേ ജനങ്ങള്‍ സംതൃപ്തരുമായിരുന്നു. ക്രമേണ ജനസാന്ദ്രത വര്‍ധിക്കുകയും ഖനനത്തിലൂടെ മണല്‍ത്തീരം കുറഞ്ഞുവരികയും ചെയ്തു. ഇതോടെ ജനവാസമേഖലയില്‍ ഞെരുക്കം അനുഭവപ്പെടാനും പരമ്പരാഗത മത്സ്യബന്ധനപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാനും തുടങ്ങി. തീരം ഇല്ലാതായപ്പോള്‍ കടലാക്രമണത്തിന്റെ ആഘാതം, വിശിഷ്യാ മണ്‍സൂണ്‍ കാലത്ത് രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങി. തീരസംരക്ഷണത്തിനായി കടല്‍ഭിത്തി നിര്‍മാണവും മത്സ്യബന്ധനത്തിനായി നീണ്ടകര ഹാര്‍ബറും കായംകുളം ഹാര്‍ബറും നിര്‍മിക്കുകയും ചെയ്തു. മണല്‍ത്തീരം നല്‍കിയിരുന്ന സുരക്ഷ കടല്‍ഭിത്തിക്ക് നല്‍കാനാവില്ലെന്ന തിരിച്ചറിവും സുനാമിയും ഓഖിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസങ്ങളും ജലവിതാന ഉയര്‍ച്ചയുമെല്ലാം തീരജനതയുടെ ആശങ്കകള്‍ ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഉയരുന്ന ജനസാന്ദ്രതയും കായലിനും കടലിനുമിടയില്‍ നേര്‍ത്തുവരുന്ന ഈ പ്രദേശത്തിന്റെ സ്ഥലപരിമിതികളും ആശങ്കകള്‍ കൂടുതല്‍ വര്‍ധിപ്പിച്ചു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് തദ്ദേശീയ ജനങ്ങളുടെ എതിര്‍പ്പും സമരങ്ങളും പലപ്പോഴായി നടന്നിട്ടുണ്ട്. ആറാട്ടുപുഴയില്‍ കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ 2002-ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ചു സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ലഘുലേഖ തയ്യാറാക്കി തീരദേശസംരക്ഷണ ജാഥയിലൂടെ പ്രചരിപ്പിച്ചിരുന്നു. തീരസംരക്ഷണത്തിനായി സര്‍ക്കാരും കരിമണല്‍ ഖനനകമ്പനികളും പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. തീരസംരക്ഷണത്തിനായി കടല്‍ഭിത്തി കെട്ടുകയും ഖനനം ശാസ്ത്രീയമായി നടത്താനുള്ള പഠനങ്ങള്‍ നടത്തുകയും ഖനനത്തിനായി പരിസ്ഥിതി ആഘാതപഠനം നടത്തുകയും പാരിസ്ഥിതിക അനുമതി നേടുകയും ചെയ്തു. ഇതൊന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുകയോ ആശങ്ക അകറ്റുകയോ ചെയ്യാന്‍ പര്യാപ്തമായില്ല എന്നാണ് സമീപകാലസംഭവങ്ങള്‍ കാണിക്കുന്നത്. ഖനനം നടത്തുന്ന രീതികളെക്കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടത്തിയിട്ടുള്ള നടപടികളെക്കുറിച്ചും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും ഒരു പുനഃപരിശോധന ആവശ്യമാണ്. ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ചതിന്റെയും ഖനനപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കമ്പനി അധികാരികളുടെയും സര്‍ക്കാരിന്റെയും പരിഗണനക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താഴെ പറയുന്ന കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കാത്തതും ഉത്തരവാദിത്തപൂര്‍ണമായ ഒരു ഖനനരീതി(Responsible Mining)യാണ് അനുവര്‍ത്തിക്കേണ്ടത്. പാരിസ്ഥിതിക അനുമതികള്‍ നല്‍കിയപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള പരിപാലനരീതികളും കമ്പനികള്‍ നടത്തിയ പഠനങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള രീതിയിലും തന്നെയാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് ഉറപ്പക്കാന്‍ വിദഗ്ധരും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും തദ്ദേശജനങ്ങളുടെ പ്രതിനിധികളും അടങ്ങുന്ന ഒരു മേല്‍നോട്ടസമിതി രൂപീകരിക്കുക.
• കമ്പനി ഖനനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പഠനങ്ങളും പരിസ്ഥിതി ആഘാതപഠനങ്ങളും മേല്‍പ്പറഞ്ഞ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കുക.
• Atomic Minerals Dept (AMD) നീണ്ടകര, ചവറ, ആലപ്പാട്, കരുനാഗപ്പള്ളി, കായംകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി മേഖലയിലെയും തീരക്കടലിലെയും കരിമണല്‍ ലഭ്യതയെ വിശദമായി വിലയിരുത്തിയിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള ദീര്‍ഘകാല ഖനനപദ്ധതികള്‍ തയ്യാറാക്കി ഫലപ്രദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുക.
• IRELഉം KMMLഉം ഒരേ വിഭവം ഒരേ മേഖലയില്‍ നിന്നുമാണ് ഖനനം നടത്തുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാത പഠനങ്ങളും കരിമണല്‍ ബജറ്റ് പഠനങ്ങളും ഈ രണ്ടു കമ്പനികളും നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങളെ ഒന്നിച്ചു കണക്കിലെടുത്തുകൊണ്ട് നടത്തണം.
• കാലങ്ങളായി നടത്തുന്ന ഖനനപ്രക്രിയയിലൂടെ കരിമണല്‍ വിഭവത്തിനും ലഭ്യതക്കും വന്നിട്ടുള്ള കുറവുകളും വ്യത്യാസങ്ങളും തീരത്തിന്റെയും ഭൂപ്രകൃതിക്കു വന്നിട്ടുള്ള മാറ്റങ്ങളെയും കണക്കിലെടുത്തുകൊണ്ടുവേണം പഠനങ്ങള്‍ നടത്തേണ്ടത്.
• കരിമണല്‍ ഖനനം കരയില്‍നിന്നും സജീവമായ തീരത്തുനിന്നും (Active Coast) നടത്തുന്നുണ്ട്. കരയില്‍ നിന്നും നടത്തുന്ന ഖനനം (Deep Mining) തീരത്തെ വലുതായി ബാധിക്കുന്നില്ല. എന്നാല്‍ സജീവതീരത്തുനിന്നും നടത്തുന്ന ഖനനം (Sea Washing) തീരപ്രകൃതിയെ സാരമായി ബാധിക്കുന്നു.
• സജീവതീരത്തുനിന്നും നടത്തുന്ന Sea Washing എന്ന ഖനനരീതി പൂര്‍ണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും കരയില്‍ നിന്നുള്ള ഖനനത്തെ കൂടുതല്‍ ആശ്രയിക്കുകയും ചെയ്യുക.
• തീരശോഷണം സംഭവിക്കുന്ന കാലവര്‍ഷക്കാലത്ത് Sea Washing രീതിയിലുള്ള എല്ലാ ഖനനപ്രവര്‍ത്തനവും തീരത്തു നടത്തുന്ന അനുബന്ധപ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഉപേക്ഷിക്കുക.
• കാലവര്‍ഷേതര മാസങ്ങള്‍ ബീച്ച് പുനര്‍നിര്‍മാണ മാസങ്ങളാണ്. പരിമിതമായ രീതിയില്‍ തീര പുനര്‍നിര്‍മാണം നടക്കുന്ന ഈ മാസങ്ങളില്‍ തീരമണല്‍ ബജറ്റ് (Sediment budget) പഠനങ്ങളില്‍ നിര്‍ദേശിച്ച രീതിയില്‍ മാത്രം ഖനനം നടത്തുക. ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്തു കൊണ്ടുള്ള തീരമണലിന്റെ ലഭ്യത പഠനങ്ങള്‍ സമയബന്ധിതമായി നടത്തുക.
• മേഖലകള്‍ തിരിച്ച് ഇതിനുള്ള ദീര്‍ഘകാല/ഹ്രസ്വകാല പദ്ധതികള്‍ ഉണ്ടാക്കുകയും ചര്‍ച്ചയ്ക്കു വിധേയമാക്കി നടപ്പാക്കുകയും ചെയ്യുക.
• തീരസംരക്ഷണം ഫലപ്രദമായി നടപ്പിലാക്കുക. ഇപ്പോള്‍ നടപ്പില്ലാക്കിവരുന്ന തീരസംരക്ഷണ രീതിക്ക് പകരം പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകളുടെ സാധ്യത പരിശോധിച്ചു നടപ്പാക്കുക.
• നീണ്ടകര തൊട്ട് കായംകുളം ഹാര്‍ബര്‍ വരെയുള്ള തീരമേഖലയെ ഒരു അവസാദ കള്ളിയായി (Sediment Cell)കണ്ടുകൊണ്ട് ഈ മേഖലയ്ക്ക് മുഴുവനായുള്ള തീരസംരക്ഷണ പദ്ധതികള്‍ പഠനങ്ങള്‍ക്കനുസൃതമായി നടപ്പാക്കുക.
• കരമണല്‍ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഖനനപദ്ധതികളും അധിവാസപദ്ധതികളും (Settlement Plan) പരിസ്ഥിതി സംരക്ഷണപദ്ധതികളും ആവശ്യമാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും വികസന പദ്ധതികളില്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും അവയെ സംയോജിപ്പിച്ചുകൊണ്ടുമുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍, ഖനനവുമായും തീരസമൂഹത്തിന്റെ ഉപജീവനവും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ആവശ്യമാണ്.
• ഖനനത്തിനായി പ്രദേശവാസികളില്‍ നിന്ന് പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍, ഖനനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ഖനനസ്ഥലം മണ്ണിട്ട് നികത്തി ഉടമകള്‍ക്ക് തിരികെ നല്‍കുകയും വേണം.
• ഇന്നുള്ള പാട്ടത്തുക അപര്യാപ്തമാണ്. അത് കാലോചിതമായി പുനര്‍നിര്‍ണയിക്കണം.
• ഓരോ പാട്ടഭൂമിയുടെയും ഖനനപ്ലാനും റീഫില്ലിംഗ് പ്ലാനും പാട്ടക്കരാറിന്റെ ഭാഗമായി പരസ്പരം അംഗീകരിച്ച് ഒപ്പുവയ്ക്കണം.
• IRE ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുലിമുട്ട് Beach Nourishing നായി നിശ്ചയിക്കണം.
• Mining Area Welfare Bodyഎന്നത് ഫലപ്രദവും അതിന്റെ പ്രവര്‍ത്തനം സുതാര്യവുമാകണം. അര്‍ഹമായ പുനരധിവാസം ലഭിക്കുക എന്നത് തദ്ദേശീയരുടെ അവകാശമായി അംഗീകരിക്കണം.
ഇന്ന് അനുവര്‍ത്തിക്കുന്ന ഖനന രീതികളിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനന പ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിച്ചുകൊണ്ടും വിലപ്പെട്ട ഈ പ്രകൃതി വിഭവത്തെ കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുവാന്‍ വേണ്ട കൂട്ടായ ശ്രമമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *