ലോക പരിസ്ഥിതി ദിനം 2025 പ്ലാസ്റ്റിക് മലിനീകരണം: പരിഹാരമുണ്ട്, പക്ഷെ… ബി. രമേശ്
ലോക പരിസ്ഥിതി ദിനം ആദ്യമായി ഇന്ത്യയിൽ എത്തിയതിന്റെ അമ്പതാം വാർഷിക ദിനമാണ് 2025 ജൂൺ 5. 1972-ൽ സ്റ്റോക്ക് ഹോമിൽ നടന്ന ആഗോള പരിസ്ഥിതി ഉച്ചകോടിക്ക് ശേഷം എല്ലാവർഷവും ആചരിച്ചുവരുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ മൂന്നാം വാർഷികത്തിൽ (1975) അതിഥേയ രാഷ്ട്രം ഇന്ത്യയായിരുന്നു. ആതിഥേയ നഗരം ചാണ്ടിഗഡും. ഐക്യരാഷ്ട്ര സംഘടനയുടെകീഴിലുള്ള പരിസ്ഥിതി പരിപാടി (യു എൻ ഇ പി) യുടെ നേതൃത്വത്തിൽ 1973 മുതൽ ആഗോളതലത്തിൽ പരിസ്ഥിതി സംബന്ധമായ ചർച്ചകളും പരിപാടികളും നടക്കുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ഒരോ പരിസ്ഥിതി ദിനവും. ഭാവി തലമുറയുടെ വികസന ആവശ്യങ്ങൾക്കുമേൽ ഭാരമേൽപ്പിക്കാതെ ഇന്നത്തെ തലമുറയ്ക്ക് ഉയർന്ന ജീവിത നിലവാരം ഉറപ്പുവരുത്തുകയാണ് യു എൻ ഇ പിയുടെ പ്രഖ്യാപിത ലക്ഷ്യം. സുസ്ഥിര വികസനം എന്നാണ് ഈ ലക്ഷ്യം ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ലോക പരിസ്ഥിതി ദിനം 2025 വിഷയം
1974 മുതലാണ് ഏതെങ്കിലും ഒരു തീമിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ദിനം പ്രഖ്യാപിക്കുന്നത്. 1975-ൽ ചാണ്ഡിഗഡിൽ ആചരിക്കപ്പെട്ടപ്പോഴുള്ള തീം ‘മനുഷ്യ വാസസ്ഥലങ്ങൾ‘ എന്നതായിരുന്നു. 1972 ലെ സ്റ്റോക്ക് ഹോം കോൺഫറൻസിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ദാരിദ്ര്യ ദൂരീകരണത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞിരുന്നു. അതിനാൽ കൂടിയാണ് ഇന്ത്യയിലെ ജനജീവിതത്തെ സ്പർശിക്കുന്ന തരത്തിലുള്ള ഒരു വിഷയം പരിസ്ഥിതി ദിനത്തിന്റെ പ്രധാന വിഷയമായത്. കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി മണ്ണും ജലവും വനവും ഭൂമിയും പർവ്വതങ്ങളും സമുദ്രവും നേരിടുന്ന ഭീഷണികളും, മലിനീകരണവും, മരുവത്കരണവും, വനനശീകരണവും, ജൈവവൈവിധ്യ ശോഷണവും, കാലാവസ്ഥാമാറ്റവും പരിസ്ഥിതിദിനത്തിന്റെ വിഷയങ്ങളാണ്. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്നതാണ്. മാതൃകാ പരമായി ഈ പ്രവർത്തനങ്ങൾ മുന്നേറുന്ന തെക്കൻ കൊറിയയിലെ ജെജു എന്ന ദ്വീപ് നഗരമാണ് ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ പരിസ്ഥിതിദിന പരിപാടികളുടെ കേന്ദ്രം.
കരുതിയിരിക്കേണ്ട പാരിസ്ഥിതിക പ്രശ്നങ്ങൾ
ഇന്ന് നമ്മുടെ നിലനിൽപ്പിന് ഏറ്റവും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, മലിനീകരണവും വനനശീകരണവും കാലാവസ്ഥ മാറ്റവുമാണ്. ആഗോളതലത്തിൽ ഈ പ്രശ്നങ്ങളുടെ തീവ്രത വിലയിരുത്തുമ്പോൾ ഭാവി തലമുറയ്ക്ക് എത്രമാത്രം ആരോഗ്യകരമായ ഒരു ജീവിത പരിസരം നമുക്ക് കൈമാറാനാകും എന്നത് സംശയകരമാണ്.
ഓരോ വർഷവും ഏതാണ്ട് 7 മുതൽ 9 ദശലക്ഷം മനുഷ്യരാണ് ലോകത്ത് മലിനീകരണം മൂലം മാത്രം മരണമടയുന്നത്. ആധുനിക സാങ്കേതിക വിദ്യകളിലെ വലിയ കുതിച്ചുചാട്ടത്തിൽ അമിതമായി വിശ്വാസമർപ്പിച്ചുകൊണ്ട് പുരോഗതി എന്നത് കേവലം സാമ്പത്തിക വളർച്ച മാത്രമായി വ്യഖ്യാനിച്ചാണ് മൂലധന വ്യവസ്ഥ അതിന്റെ ലാഭ മോഹത്തെ വിധ്വംസ്വകമായരീതിയിൽ മുന്നോട്ടുകൊണ്ടുപോകന്നത്. ഇത് അനിയന്ത്രിതമായ നഗരവൽക്കരണത്തിലേക്കും വനനശീകരണത്തിലേക്കും ജീവിവർഗങ്ങളുടെ വൻതോതിൽ ഉള്ള ആവാസവ്യവസ്ഥാ നഷ്ടത്തിലേക്കും ലോകത്തെ തള്ളിവിടുകയാണ്.
അതി വേഗത്തിലുള്ള വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജവും നിർമാണ വസ്തുക്കളും ഉത്പാദിപ്പിക്കുന്നതിനു മുതലാളിത്തം ഖനിജ ഇന്ധനങ്ങളെ വർധിച്ച തോതിൽ ആശ്രയിക്കുന്നതും ഭൂമിയിലെ ധാതു സമ്പത്ത് ഉൾപ്പെടെയുള്ള വിഭവങ്ങളുടെമേൽ അമിത ചൂഷണ സമ്മർദ്ദമുണ്ടാക്കുന്നതും മനുഷ്യവംശത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കുന്നു. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം വർധിച്ച കാർബൺ പുറന്തള്ളലിലേക്കും ആഗോള താപനത്തിലേക്കും ലോകത്തെ എത്തിക്കുന്നു. 2015ലെ പാരീസ് ഉച്ചകോടിയിൽ വളരെ ചർച്ച ചെയ്യപ്പെട്ടതാണ് ആഗോള താപനിലയിൽ (വ്യവസായ യുഗത്തിന് മുൻപുള്ള താപനിലയിൽ നിന്നും) 2°ºC (2 ഡിഗ്രി സെൽഷ്യസ്) വർദ്ധന ഉണ്ടാക്കിയേക്കാവുന്ന കാലാവസ്ഥാ അപകടങ്ങൾ. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി) റിപ്പോർട്ട് 1.5°ºC താപ വർദ്ധന പോലും പിന്തിരിയാൻ ആകാത്ത പല കാലാവസ്ഥാ മാറ്റങ്ങൾക്കും കാരണമാകും എന്ന മുന്നറിയിപ്പ് നൽകിയിരുന്നു. പാരീസ് ഉച്ചകോടിയിൽ കൈകൊണ്ട തീരുമാനങ്ങളുടെ പുരോഗതി അഥവാ ‘സ്റ്റോക്ക് ടേക്കിംഗ്‘ ആണ് 2024 അസർബൈജനിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (COP 29) ഉദേശിച്ചത്. രാഷ്ട്രങ്ങൾ സ്വയം പ്രഖ്യാപിച്ച കുറഞ്ഞ കാർബൺ പുറന്തള്ളൽ (NDC) പാലിക്കുക എന്ന ലക്ഷ്യത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് സാക്ഷാത്കരിച്ചത് എന്നതിനാൽ വിശദമായ ഒരു വിലയിരുത്തൽ ഈ വർഷം അവസാനം ബ്രസീലിൽ നടക്കാനിരിക്കുന്ന COP 30 ലാണ് നടക്കുക.
പിന്തിരിയാൻ ആകാത്ത കാലാവസ്ഥ മാറ്റങ്ങൾ
ഒരു സംവിധാനത്തിനു താങ്ങാനാവുന്ന പരമാവധി ‘ഭാര’മാണ് ആ സംവിധാനത്തിന്റെ ടിപ്പിംഗ് പോയിന്റ് എന്നുപറയുന്നത്. ടിപ്പിംഗ് പോയിന്റ് മറികടന്നാൽ പിന്നെ ആ സിസ്റ്റം അനിയന്ത്രിതവും അനിശ്ചിതവും ആയിത്തീരും. ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിൽ പ്രധാനപ്പെട്ട ക്ലൈമറ്റ് ടിപ്പിംഗ് പോയിന്റുകൾ എന്നറിയപ്പെടുന്ന ഗ്രീൻലാൻഡ് ഐസ് ഷീറ്റിന്റെ തകർച്ച (Greenland Ice Sheet Collapse), പടിഞ്ഞാറൻ അന്റാർട്ടിക് ഐസ് ഷീറ്റിന്റെ തകർച്ച (West Antarctic Ice Sheet Disintegration), പെർമാഫ്രോസ്റ്റ് ഉരുകുന്നത് (Permafrost Thawing), ആമസോൺ മഴക്കാടുകളുടെ നശീകരണം, അറ്റ്ലാന്റിക് സമുദ്രത്തിലെ വലിയ സമുദ്രജലപ്രവാഹ സംവിധാനങ്ങളുടെ മന്ദീഭാവം/ തകർച്ച ( (Atlantic Meridional Overturning Circulation Slowdown/Collapse), ആർട്ടിക് കടൽ മഞ്ഞ് നഷ്ടപ്പെടുന്നത്, പവിഴ പുറ്റുകളുടെ മരണം (Coral Reef Die-off), മൺസൂൺ പാറ്റേണുകളിലെ മാറ്റങ്ങൾ എന്നിവയയിൽ ചിലത് മറികടന്നതായി ചില പഠനങ്ങൾ കാണിക്കുന്നു. അങ്ങിനെയെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നമ്മൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിലും തീവ്രതയിലും നേരിടേണ്ടിവരാനുള്ള സാധ്യതയുണ്ട്.
എമിഷൻ ഗ്യാപ്പ് റിപ്പോർട്ട്
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (UNEP) എല്ലാ വർഷവും പുറത്തിറക്കുന്ന ഒരു പ്രധാന റിപ്പോർട്ടാണ് എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് (Emissions Gap Report – EGR). ആഗോള താപന വർദ്ധനവ് 1.5°ºC അല്ലെങ്കിൽ 2°ºC-ൽ താഴെയായി നിലനിർത്താൻ ആവശ്യമായ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, നിലവിലുള്ള രാജ്യങ്ങളുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ (Nationally Determined Contributions – NDCs) അനുസരിച്ചുള്ള കാർബൺ പുറന്തള്ളലും തമ്മിലുള്ള അന്തരം (gap) വിലയിരുത്തുന്നതാണ് ഈ റിപ്പോർട്ട്. ലളിതമായി പറഞ്ഞാൽ, നമ്മൾ എവിടെയാണ് നിൽക്കുന്നത്, എവിടെ എത്തണം എന്നതിനിടയിലുള്ള വ്യത്യാസം ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് 2023-ൽ ആഗോള ഹരിതഗൃഹ വാതക പുറന്തള്ളൽ റെക്കോർഡ് നിലയിലെത്തി. 1.5º°C ലക്ഷ്യം കൈവരിക്കാൻ, 2030-ഓടെ ആഗോള കാർബൺ പുറന്തള്ളൽ 42% ഉം 2035-ഓടെ 57% ഉം കുറയ്ക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ രാജ്യങ്ങളുടെ പ്രകടനം നോക്കുമ്പോൾ ആഗോള താപനം 2.6°ºC മുതൽ 3.1º°C വരെ ഉയർത്താൻ സാധ്യതയുണ്ട് എന്നതാണ് യാഥാർഥ്യം. ഇത് പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങളുടെ അടുത്തെങ്ങും നമ്മെ എത്തിക്കുന്നില്ല. 1.5°ºC ലക്ഷ്യം കൈവരിക്കാൻ, 2035 വരെ ഓരോ വർഷവും 7.5% വീതം കാർബൺ പുറന്തള്ളൽ കുറയ്ക്കേണ്ടതുണ്ട് (ആളോഹരി പുറന്തള്ളലിൽ (per capita emissions) ചൈനയെയും അമേരിക്കയെയും അപേക്ഷിച്ച് ഇന്ത്യ വളരെ താഴെയാണ് എങ്കിലും 2023-ൽ ഇന്ത്യയുടെ ഹരിതഗൃഹ വാതക പുറന്തള്ളൽ 6.1% വർദ്ധിച്ചു).
ഞെട്ടിക്കുന്ന കണ്ടെത്തൽ
ആഗോളതലത്തിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന പ്രശ്നം എന്ന നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പരിസ്ഥിതി ദിന വിഷയം കാലാവസ്ഥാ മാറ്റവും ബന്ധപ്പെട്ട വിഷയങ്ങളുമാണ്. ഹരിത ഗൃഹ വാതകങ്ങൾ വലിയ തോതിൽ അന്തരീക്ഷത്തിലേക്കു തള്ളുന്ന ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന് കാരണമായ വ്യവസായമാണ് പെട്രോ കെമിക്കൽ ഇൻഡസ്ട്രി. ഈ വ്യവസായം പ്രധാനമായും ഉത്പാദിപ്പിക്കുന്നതും ലോകമാകെ ഉപയോഗിക്കുന്നതുമായ ഉത്പന്നമാണ് പോളിമറുകൾ (polymers) അഥവാ പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന്റെ വിവിധതരം ഗുണങ്ങൾ കാരണം, പാക്കേജിംഗ്, കെട്ടിട നിർമ്മാണം, ഇലക്ട്രോണിക്സ്, വാഹന വ്യവസായം, വൈദ്യോപകരണങ്ങൾ തുടങ്ങി നമ്മുടെ ജീവിതത്തിലെ ഒട്ടുമിക്ക മേഖലകളിലും പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അതേസമയം ഇവയുടെ ഈട് തന്നെയാണ് ഏറ്റവും വലിയ ദോഷവശവും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പ്രകൃതിയിൽ സ്വാഭാവികമായി നശിക്കാൻ നൂറുകണക്കിന് വർഷങ്ങൾ എടുക്കും. ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീഷണി ലോകത്തിനു ബോധ്യമായത് വളരെ യാദൃശ്ച്ചകമായ ഒരു കണ്ടെത്തലോടെയാണ്. 1997 ലയായിരുന്നു അത്. സമുദ്രശാസ്ത്രജ്ഞനും ബോട്ട് ക്യാപ്റ്റനുമായ ചാൾസ് ജെ. മൂർ ആണ് അത് കണ്ടെത്തിയത്.
1997 ആഗസ്റ്റ് മാസം ഒരു ബോട്ട് മത്സര ഓട്ടം കഴിഞ്ഞ് ഹവായിയുടെ തീരത്ത് നിന്നും അദ്ദേഹം കാലിഫോർണിയിലേക്ക് മടങ്ങുകയായിരുന്നു. പസഫിക് സമുദ്രം ശാന്തമായിരുന്നതിനാലും ബോട്ടിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരുന്നതിനാലും സാധാരണ പാതയിൽ നിന്ന് വ്യതിചലിച്ച് ഒരു കുറുക്കു വഴി പിടിക്കുവാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് തൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കണ്ണത്താ ദൂരം പരന്നുകിടക്കുന്ന ആകാശത്തിന്റെ വെട്ടത്തിൽ തിളങ്ങി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ചവറുകളുടെ മധ്യത്തിലാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. “ഞാൻ കപ്പലിന്റെ ഡക്കിൽ നിന്ന്, തെളിഞ്ഞുകിടക്കേണ്ടിയിരുന്ന സമുദ്രോപരിതലത്തിലേക്ക് നോക്കിയപ്പോൾ,” മൂർ പിന്നീട് ‘നാച്ചുറൽ ഹിസ്റ്ററി’ എന്ന മാസികയിൽ എഴുതി, “കണ്ണെത്താ ദൂരത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കണ്ടത്. അവിശ്വസനീയമായിരുന്നു ആ കാഴ്ച! തെളിഞ്ഞ ഒരിടവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആ പ്രദേശം കടന്നുപോകാൻ എടുത്ത ഒരാഴ്ചക്കാലം, ഏത് സമയത്ത് നോക്കിയാലും ഏതു ദിശയിൽ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലായിടത്തും പൊങ്ങിക്കിടന്നിരുന്നു: കുപ്പികൾ, അടപ്പുകൾ, റാപ്പറുകൾ, പ്ലാസ്റ്റിക് കഷണങ്ങൾ.” മൂറിന്റെ ഒരു സമുദ്രശാസ്ത്രജ്ഞനായ സഹപ്രവർത്തകൻ ഈ ഒഴുകി നടക്കുന്ന മാലിന്യക്കൂമ്പാരത്തെ “ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്” അഥവാ പസഫിക് ചവറു പാടം എന്ന് വിശേഷിപ്പിച്ചു.
സമുദ്രത്തിലെ ചവറു പടങ്ങൾ
അമേരിക്കയിലെ നാഷണൽഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിരിക് അഡ്മിനിസ്ട്രേഷൻ 1988-ൽ തന്നെ സമുദ്രങ്ങളിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടാനുള്ള സാധ്യത കണക്കു കൂട്ടിയിരുന്നെങ്കിലും ചാൾസ് ജെ. മൂറിന്റെ കണ്ടെത്തലാണ് അതിന്റെ ഒരു വ്യാപ്തി സ്ഥിരീകരിച്ചത്. നമ്മുടെ സമുദ്രങ്ങളിൽ ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്, അടിഞ്ഞുകൂടുന്ന വലിയ പ്രദേശങ്ങളെയാണ് സമുദ്രത്തിലെ ഗാർബേജ് പാച്ചുകൾ (Ocean Garbage Patches) എന്ന് പറയുന്നത്. ഇവ “മാലിന്യ ദ്വീപുകൾ” ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ വെള്ളത്തിൽ കലർന്ന “മാലിന്യ സൂപ്പ്” പോലെയാണ് ഇവ. ചെറിയ പ്ലാസ്റ്റിക് കണികകൾ (മൈക്രോപ്ലാസ്റ്റിക്സ്) മുതൽ വലിയ കുപ്പികൾ, വീടുകളിൽ ദൈനംദിനം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ, ഉപേക്ഷിച്ച മത്സ്യബന്ധന വലകൾ എന്നിവ വരെ ഇതിൽ ഉൾപ്പെടുന്നു.
സമുദ്രത്തിലെ ശക്തമായ ചുഴികളായ ഗൈറുകൾ (Gyres) ആണ് ഈ ഗാർബേജ് പാച്ചുകൾക്ക് കാരണം. ഗൈറുകളിൽ രൂപപ്പെടുന്ന ചുറ്റിക്കറങ്ങുന്ന വലിയ ജലപ്രവാഹങ്ങൾ, ഒഴുകി നടക്കുന്ന മാലിന്യങ്ങളെ ഒരു പ്രത്യേക സ്ഥലത്തേക്ക്, സാധാരണയായി ഗൈറുകളുടെ മധ്യഭാഗത്തേക്ക്, വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് ഗാർബേജ് പാച്ചുകളായി മാറുന്നത്.
ഈ പാച്ചുകളിലെ 80% മാലിന്യങ്ങളും കരയിൽ നിന്ന് വരുന്നതാണ്, ബാക്കി 20% കപ്പലുകളിൽ നിന്നും മത്സ്യബന്ധനത്തിൽ നിന്നുമുള്ളതാണ്. ഭൂരിഭാഗം മാലിന്യങ്ങളും പ്ലാസ്റ്റിക് ആണ്. അപകടകരമായ മാലിന്യങ്ങളും വിഷമയമായ നിറങ്ങൾ ചേർന്ന മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്സ് ആണ് ഈ പാച്ചുകളിലെ എണ്ണത്തിൽ കൂടുതൽ. ഇവ കണ്ണുകൊണ്ട് അത്ര പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്.
പ്രധാനപ്പെട്ട ഗാർബേജ് പാച്ചുകൾ
ഭൂമിയിലെ സമുദ്രങ്ങളിൽ അഞ്ച് പ്രധാന ഗൈറുകളുണ്ട്, ഈ ഓരോ ഗൈറുകളിലും വലുതും ചെറുതുമായ ഗാർബേജ് പാച്ചുകൾ രൂപപ്പെടുന്നുണ്ട്; നോർത്ത് പസഫിക് ഗൈർ, സൗത്ത് പസഫിക് ഗൈർ, നോർത്ത് അറ്റ്ലാന്റിക് ഗൈർ, സൗത്ത് അറ്റ്ലാന്റിക് ഗൈർ, ഇന്ത്യൻ ഓഷ്യൻ ഗൈർ എന്നിവയാണവ. നോർത്ത് പസഫിക് ഗൈറിലാണ് ഏറ്റവും വലിയതും പ്രശസ്തവുമായ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് സ്ഥിതി ചെയ്യുന്നത്. ഹവായിക്കും കാലിഫോർണിയക്കും ഇടയിലായാണ് ഇത് കാണപ്പെടുന്നത്. ഏകദേശം ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ മൊത്തം വലുപ്പത്തോളം വരുമിത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഗാർബേജ് പാച്ച് മുഖ്യമായും മൈക്രോ പ്ലാസ്റ്റിക്കുകളാണ്. മറ്റു ചവറു പടങ്ങളിൽനിന്നും വ്യത്യസ്തമായി മൺസൂൺ കാറ്റുകൾക്കും, സമുദ്ര ജല പ്രവാഹങ്ങൾക്കും അനുസരിച്ച് അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക്കും മലിനീകരണവും
പ്രതിവർഷം 46 കോടി (460 ദശലക്ഷം) ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നെണ്ടെന്നാണ് വിവിധ കണക്കുകൾ കാണിക്കുന്നത്. ഇതിൽ മൂന്നിൽ ഒന്നു പോലും റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നില്ല. ഓരോ വർഷവും 20 ദശലക്ഷത്തോളം ടൺ പ്ലാസ്റ്റിക് വിവിധ ചവറുകളിയി പരിസ്ഥിതിയിലേക്കു തള്ളപ്പെടുന്നു.
ഹൈ ഡെൻസിറ്റി പോളിയെഥിലീൻ (HDPE), ലോ ഡെൻസിറ്റി പോളിയെഥിലീൻ (LDPE), പോളിബ്യൂട്ടിലീൻ ടെറഫ്തലേറ്റ് (PBT), പോളിയെഥിലീൻ ടെറഫ്തലേറ്റ് (PET), നൈലോൺ, പോളി-പ്രൊപ്പിലീൻ (PP), പോളിവിനൈൽ ക്ലോറൈഡ് (PVC), പോളിസ്റ്റൈറീൻ (PS), പോളിയുറിത്തേൻ (PUR) തുടങ്ങിയ സിന്തറ്റിക് പോളിമറുകൾ ഉൾപ്പെടുന്ന വലിയ വിഭാഗത്തെയാണ് പ്ലാസ്റ്റിക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നത് സസ്യജന്തുജാലങ്ങൾക്ക് പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നതായി പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് (റിച്ചാർഡ് et al., 1995, ഷിമാവോ, 2001, ബാർനെസ് et al., 2009).
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിസ്ഥിതിയിലേക്ക്, പ്രത്യേകിച്ച് ജലാശയങ്ങളിലേക്കും കരയിലേക്കും വലിച്ചെറിയപ്പെടുകയും, സ്വാഭാവികമായി നശിക്കാതെ ദീർഘകാലം നിലനിൽക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്ലാസ്റ്റിക് മലിനീകരണം. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് ഈ പ്രശ്നത്തിന് പ്രധാന കാരണം. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗർത്തമാണ് ശാന്തസമുദ്രത്തിലെ മറീന ട്രഞ്ച്. ഇതിന് 10.9 കിലോമീറ്റർ താഴ്ചയുണ്ട്. 1998-ൽ ജപ്പാന്റെ റിമോട്ടായി പ്രവർത്തിക്കുന്ന കയ്‌ക്കോ (KAIKO) എന്ന വാഹനം മറീന ട്രഞ്ചിന്റെ 10.8 കിലോമീറ്റര് ആഴത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. എവറസ്റ്റ് കൊടുമുടിയുടെ 8,000 മീറ്റർ ഉയരത്തിലുള്ള മഞ്ഞിൽ മൈക്രോപാസ്റ്റിക്കിന്റെ അംശം ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ മണ്ണും വെള്ളവും, വനങ്ങളും, സമുദ്രങ്ങളും, പർവ്വതങ്ങളും പ്ലാസ്റ്റിക് മലിനീകരണത്തിനു കീഴ്പെട്ടുകഴിഞ്ഞു.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
– സമുദ്ര ജീവികൾക്ക് ഭീഷണി: സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം കടലാമകൾ, പക്ഷികൾ, മത്സ്യങ്ങൾ തുടങ്ങിയ ജീവികൾക്ക് മരണക്കെണിയാകുന്നു. അവ പ്ലാസ്റ്റിക് ഭക്ഷിക്കുകയോ അതിൽ കുടുങ്ങുകയോ ചെയ്യുന്നത് സാധാരണമാണ്. മനുഷ്യനുൾപ്പടെ, വിവിധ ജീവി വർഗങ്ങളിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടുണ്ട്.
– മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നു: മണ്ണിൽ കലരുന്ന പ്ലാസ്റ്റിക് മണ്ണിലെ സൂക്ഷ്മജീവികളെയും പോഷകങ്ങളെയും നശിപ്പിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും ചെയ്യുന്നു. ആഗോള കാലാവസ്ഥാ മാറ്റമൂലം കാർഷികരംഗത്ത് ഉണ്ടാകുന്ന തകർച്ചയ്ക്ക് ഇത് ആക്കം കൂട്ടും.
ജലസ്രോതസ്സുകളുടെ മലിനീകരണം:
പുഴകളിലും തടാകങ്ങളിലുമുള്ള പ്ലാസ്റ്റിക് ജലത്തെ മലിനമാക്കുകയും കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുകയും ചെയ്യാം. പ്ലാസ്റ്റിക്കിൽ പാട്ടപ്പിടിച്ചു വളരുന്ന സൂക്ഷ്മജീവികൾ ആരോഗ്യത്തിനു ഭീഷണിയാകും.
– മൈക്രോപ്ലാസ്റ്റിക് പ്രശ്നം: വലിയ പ്ലാസ്റ്റിക് കഷണങ്ങൾ ചെറിയ കണികകളായി (മൈക്രോപ്ലാസ്റ്റിക്സ്) മാറുകയും അവ വെള്ളത്തിലും ഭക്ഷണത്തിലും കലർന്ന് മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നു. ജൈവ സാന്ദ്രീകരണം (ഭക്ഷ്യശ്രുംഖലയിലൂടെ വിഷാംശം കേന്ദ്രീകരിക്കുന്നത്) വഴി സമുദ്രത്തിലെ മത്സ്യങ്ങളിലേക്കെത്തുന്ന വിഷാംശങ്ങളും മൈക്രോപ്ലാസ്റ്റിക്കും തടയാനാകില്ല.
കാലാവസ്ഥാ വ്യതിയാനം:
പ്ലാസ്റ്റിക് ഉത്പാദനത്തിനും സംസ്കരണത്തിനും വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്, ഇത് ഹരിതഗൃഹ വാതക പുറന്തള്ളലിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. പ്രധാനമായും ഹൈഡ്രോ കാർബണുകൾ ആയ പ്ലാസ്റ്റിക് നിർമിക്കുന്നതിന് വലിയതോതിൽ എണ്ണ ആവശ്യമാണ്. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സിഡിന്റെ അളവ് വർധിപ്പിക്കും എന്നുമാത്രമല്ല അതിലടങ്ങിയ വിവിധ വിഷപദാർഥങ്ങൾ വായുവിൽ എത്തുന്നതിനും ഇടയാക്കും.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ
– അമിത ഉത്പാദനവും ഉപഭോഗവും: ലോകമെമ്പാടും പ്ലാസ്റ്റിക്കിന്റെ ഉത്പാദനവും ഉപഭോഗവും ക്രമാതീതമായി വർദ്ധിക്കുന്നു. ഉപയോഗിക്കുന്നതിലുള്ള സൗകര്യവും വിലക്കുറവും എല്ലാം ഇതിനു കാരണമാണ്.
– അശാസ്ത്രീയമായ മാലിന്യ സംസ്കരണം: പല രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നില്ല. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും, ആവശ്യമായ സാങ്കേതികവിദ്യകളുടെ അപ്രാപ്യതയും ഒരു പ്രശ്നമാണ്.
പൊതുജന അവബോധമില്ലായ്മ:
പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും അലക്ഷ്യമായ വലിച്ചെറിയലിനു കാരണമാകുന്നു. പെട്ടെന്നുള്ള പ്ലാസ്റ്റിക് ചവറുകൾ ജൈവ മാലിന്യം പോലെ പെട്ടെന്ന് പരിസ്ഥിതി ദൂഷകമായി ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ല.
പുനരുപയോഗത്തിന്റെ അഭാവം:
പ്ലാസ്റ്റിക് പുനരുപയോഗം (recycling) വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടാത്തത് മാലിന്യക്കൂമ്പാരം വർദ്ധിപ്പിക്കുന്നു. ചിട്ടയായ ശേഖരണവും പുനരുപയോഗവും ശീലമാക്കുക എന്നത് ആധുനിക ജീവിതശൈലിയിൽ ഒരു അസൗകര്യമായി കണക്കാക്കപ്പെടുന്നു.
പരിഹാര മാർഗ്ഗങ്ങൾ
– പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കി തുണി സഞ്ചികൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇതുസംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നൽകുകയും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
– പുനരുപയോഗം പ്രോത്സാഹിപ്പിക്കുക: പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ പ്രോത്സാഹിപ്പിക്കുക. ചെറിയ ഇൻസെന്റീവുകൾ നൽകി ഗവെർന്മെന്റുകൾക്ക് ഈ പ്രവണത പ്രോത്സാഹിപ്പിക്കാനാവും.
– ബദൽ ഉൽപ്പന്നങ്ങൾ കണ്ടെത്തുക: പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദപരമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക (ഉദാഹരണത്തിന്, പേപ്പർ, ചണം, ഗ്ലാസ്). കടകളിൽനിന്നു ലഭിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു വലിയ വില ചുമത്തിയും ബദലുകൾക്കു വിലക്കുറച്ചും ബദൽ ഉപയോഗം പ്രോത്സാഹിപ്പിക്കാം.
സർക്കാർ നയങ്ങൾ:
പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയമങ്ങളും നയങ്ങളും നടപ്പിലാക്കുക. നിയമപാലകർക്ക് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വിപത്തിനെക്കുറിച്ചുള്ള ബോധവത്‌കരണം നടത്തിക്കൊണ്ടുമാത്രമേ നിയം നടത്തിപ്പ് കുറ്റമറ്റതാക്കാൻ കഴിയൂ.
– ഉത്പാദക ഉത്തരവാദിത്തം (Extended Producer Responsibility – EPR): ബിസിനസ്സുകൾ അവരുടെ ഉൽപ്പന്നത്തിന്റെ രൂപകൽപ്പന, ഉത്പാദനം, ഉപയോഗശേഷമുള്ള സംസ്കരണം എന്നിവ വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള നിയമം കർശനമായി നടപ്പിൽ വരുത്തണം. തങ്ങൾ ഉത്പാദിപ്പിക്കുന്ന/ വിൽക്കുന്ന പ്ലാസ്റ്റിക് തിരികെ എടുക്കുക (circular packaging), പാക്കിങ്ങിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നിവ EPR-ൽ ഉൾപ്പെടുന്നു.
പൊതുജന വിദ്യാഭ്യാസം:
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക. സ്കൂൾ താളം മുതൽ കുട്ടികളുടെ ശീലത്തിൽ അത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത്തിനുള്ള ഔപചാരിക ശ്രമങ്ങൾ ഉണ്ടാകണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബഹുജന കൂട്ടായ്മകൾ രൂപപ്പെടുത്തി ജാഗ്രതവളർത്തുകയും ബോധവത്കരണം സംഘടിപ്പിക്കുകയും ചെയ്യാം.
പ്ലാസ്റ്റിക് മലിനീകരണം ഒരു ആഗോള പ്രശ്നമാണ്. ഇതിനെ നേരിടാൻ വ്യക്തികളും സർക്കാരുകളും വ്യവസായങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ മലിനീകരണം മറികടക്കാം (pollution has solution) എന്ന ശുഭാപ്തിവിശ്വാസം കൂടുതൽ അലക്ഷ്യമായി പ്ലാസ്റ്റിക് ഉപയോഗത്തിലേക്കു നയിക്കാനിടയാകുന്നത് അപകടകരമാണ്. കാരണം പ്ലാസ്റ്റിക് ഉത്പാദനം മലിനീകരണം മാത്രമല്ല ഉണ്ടാക്കുന്നത്, ആഗോള താപനത്തിനും അത് കാരണമാവുന്നു. മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക വിദ്യകളോടൊപ്പം “കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക” (Reduce, Reuse, Recycle) എന്ന തത്വം ജീവിതത്തിന്റെ ഭാഗമാക്കിയാൽ നമുക്ക് ഈ വെല്ലുവിളിയെ ഒരു പരിധി വരെ നേരിടാനാകും. ഇല്ലെങ്കിൽ ഭാവിയിൽ വരാനിരിക്കുന്ന അനേകം തലമുറകളോട് നമ്മൾ ഉത്തരം പറയേണ്ടിവരും.