കോവിഡ്: തൃശ്ശൂർ പൂരത്തിനും ജാഗ്രത അനിവാര്യം
കോവിഡ് കേസുകൾ ക്രമാതീതമായി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ആഘോഷങ്ങള്‍ ജാഗ്രതയോടെയും പ്രതീകാത്മകമായും നടത്തുകയാണ് ഏറ്റവും ഉചിതം.
![](https://i0.wp.com/parishadvartha.in/wp-content/uploads/2021/06/17-1.jpg?fit=640%2C357&ssl=1)
കോഴിക്കോട്: കോവിഡ് കേസുകൾ ക്രമാതീതമായി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ആഘോഷങ്ങള്‍ ജാഗ്രതയോടെയും പ്രതീകാത്മകമായും നടത്തുകയാണ് ഏറ്റവും ഉചിതം.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഒരു പ്രധാന കാരണം ജാഗ്രതക്കുറവ് തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒരു മാസക്കാലം മാസ്ക് ധരിക്കാതെയുള്ള കൂട്ടം കൂടലും മറ്റും വ്യാപകമായിരുന്നു. ഇതിന്റെ ഫലമായി മൂന്ന് ശതമാനത്തിൽ താഴെ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തു ശതമാനത്തിനു മുകളിലായിരിക്കുന്നു.
രോഗവ്യാപനം കൂടാനുള്ള മറ്റൊരു കാരണം വൈറസ്സിന്റെ ജനിതകമാറ്റങ്ങളാണ്. അതിവ്യാപനശേഷി കൈവരിച്ച കോവിഡ്- 19 ഇനങ്ങൾ ആണ് കൂടുതലായി പെരുകിക്കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലത് വാക്സിനെ ചെറുക്കാനുള്ള കഴിവാർജ്ജിച്ചിരിക്കാൻ സാധ്യതയുണ്ട്. വൈറസ്സിന് കൂടുതൽ മാറ്റങ്ങൾ വരുന്നതിനു മുമ്പ് പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ഇന്നത്തെ അടിയന്തിര ആവശ്യം. അതുവരെ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ട് എല്ലാതരത്തിലുള്ള ആൾക്കൂട്ട സന്ദര്‍ഭങ്ങളും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിനാവശ്യമായ ഒരു തീരുമാനം കൈക്കൊള്ളണമെന്നു കേരള സർക്കാരിനോടും അതിനോട് സഹകരിക്കണമെന്നു ജനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.