പരിഷത്തും പഠനവും-ടി.ഗംഗാധരന്‍ ഐആര്‍ടിസി ശില്‍പശാലയില്‍ വച്ച് നടത്തിയ പ്രഭാഷണം

0

പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും പഠനം പ്രധാനമാണ്. ഒരു ശാസ്ത്രസംഘടനയെ സംബന്ധിച്ച് ഇത് കൂടുതല്‍ പ്രസക്തമാണ്. നിരന്തരമായി പഠിച്ചും വിവരങ്ങള്‍ ശേഖരിച്ചും വിശകലനം ചെയ്തും മാത്രമേ നമുക്ക് തീരുമാനങ്ങളിലെത്തിച്ചേരാനാവൂ. നിലപാടുകളിലെത്തിച്ചേരാനാവൂ. ശാസ്ത്രസാഹിത്യ പരിഷത്തിന് കേരള സമൂഹത്തില്‍ ലഭിച്ചിട്ടുള്ള അംഗീകാരവും സ്വീകാര്യതയുമെല്ലാം വസ്തുനിഷ്ഠമായ നിലപാടുകളുടെയും സമീപനങ്ങളുടെയും ഫലമാണെന്നതിന് ഒരു സംശയവുമില്ല.
എപ്പോഴാണ് പഠനം അനിവാര്യമാകുന്നത്?എപ്പോഴാണാരംഭിക്കുന്നത്? പ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങുമ്പോഴാണ് പഠിക്കാന്‍ നിര്‍ബന്ധിതരാകുക. പരിഷത്തിന്റെ ആദ്യ ദശകങ്ങളില്‍ ശാസ്ത്രപ്രചരണമായിരുന്നു മുഖ്യലക്ഷ്യം. എന്നാല്‍ എഴുപതുകളുടെ തുടക്കത്തില്‍തന്നെ ചില പ്രശ്നങ്ങളില്‍ ഇടപെടാനാരംഭിക്കുന്നുണ്ട്. അതോടെ പഠനവും തുടങ്ങുന്നു. 1972 ല്‍ കൊരട്ടിയിലെ മധുരാകോട്ട്സ് ഫാക്ടറിയില്‍ നിന്നുള്ള ജലമലിനീകരണത്തെക്കുറിച്ചുള്ള അന്വേഷണമായിരിക്കണം പരിഷത്തിന്റെ ആദ്യ പഠനപ്രവര്‍ത്തനം. ഈ പഠനത്തെത്തുടര്‍ന്നാണ് നമ്മുടെ ആദ്യത്തെ ഇടപെടല്‍ പരിസരരംഗത്ത് ഉണ്ടാകുന്നത്. തുടര്‍ന്നിങ്ങോട്ട് സൈലന്‍റ് വാലി, ചാലിയാര്‍ മലിനീകരണം, പെരിയാര്‍ മലിനീകരണം, കല്ലടയാര്‍ മലിനീകരണം, മൂവാറ്റുപുഴയാര്‍ മലിനീകരണം, മോത്തി കെമിക്കല്‍സ് മലിനീകരണം എന്നിങ്ങനെ പരിസരരംഗവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളിലേക്ക് പരിഷത്ത് എത്തിച്ചേരുന്നുണ്ട്. 1978ലെ കുട്ടനാട് പഠനവും സൈലന്‍റ് വാലി പഠനങ്ങളുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും സമഗ്രതയുള്ള പഠനങ്ങള്‍ എന്ന് കാണാം. ഇവ രണ്ടും മുഖ്യമായും ദ്വിതീയവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുമായിരുന്നു. 1975ല്‍ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്തിനെ കുറിച്ചുള്ള പരിഷദ്ഗ്രന്ഥവും ഇതുപോലെ ദ്വിതീയവിശകലനം ചെയ്ത് രൂപപ്പെടുത്തിയതാണ്. എണ്‍പതുകളിലാണ് പശ്ചിമഘട്ടത്തിലുടനീളം നിരവധി വനനശീകരണ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നത്. ഇവയൊക്കെയും, പ്രശ്നങ്ങളുടെ ഇടപെടല്‍ മുഖത്തുനിന്നുണ്ടായ സമ്മര്‍ദ്ദങ്ങളുയര്‍ത്തിയ അനിവാര്യതയില്‍ നിന്നാണ് രൂപം കൊള്ളുന്നതെന്ന് കാണാം.
നയരൂപീകരണത്തിനായി സമഗ്രമായ പഠനം അത്യാവശ്യമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികവിവരശേഖരണത്തിനായി നടത്തിയ വലിയൊരു ശ്രമമായിരുന്നു 1984 ലെ വിദ്യാഭ്യാസ അഴിമതി അന്വേഷണ കമ്മീഷന്‍. 1982 ല്‍ തന്നെ പരിഷത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസരേഖ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അതിലെ നിരീക്ഷണങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു അഴിമതി അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍. പ്രഗത്ഭരായ ജഡ്ജിമാരുടേയും പൊതുപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ നടന്ന കമ്മീഷന്‍ തെളിവെടുപ്പുകളില്‍ അഴിമതികല്‍ സംബന്ധിച്ച ഞെട്ടിക്കുന്ന തെളിവുകളാണ് ഒഴുകിയെത്തിയത്. ഇവയുമായി ബന്ധപ്പെട്ട് പരിഷത്തിന്റെ നിരവധി ഇടപെടലുകള്‍ തുടര്‍ന്നുണ്ടായി.
സംസ്ഥാനതല സര്‍വേകളും പഠനങ്ങളും
പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ സംസ്ഥാനതല സര്‍വെയായിരുന്നു 1987ലെ ആരോഗ്യസര്‍വേ. കേരളത്തിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള, ഏറ്റവും വിപുലമായ സാമ്പിള്‍ സര്‍വെയായിരുന്നു അത്. വിശകലനത്തിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പ്രതീക്ഷിച്ചതിലേറെ സമയമെടുത്തുവെങ്കിലും, വളരെ ആധികാരികതയുള്ള പഠനമായി ഇന്നും അത് അറിയപ്പെടുന്നു. ആരോഗ്യസര്‍വേക്ക് 1997 ലും 2009 ലും തുടര്‍ച്ചയുണ്ടായി.
1989-90 കാലത്ത് എറണാകുളം ജില്ലയിലും തുടര്‍ന്ന് കേരളത്തിലുടനീളം നടന്ന സാക്ഷരതാസര്‍വേയും അവയെ അടിസ്ഥാനമാക്കിയുള്ള സമ്പൂര്‍ണ സാക്ഷരതാപദ്ധതിയും പരിഷദ് സംഘടനയുടെ മുന്‍കയ്യിലാണ് നടന്നത്. ലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഈ പഠനത്തിന് നേതൃത്വം വഹിച്ചത്. ഇത്രയും വ്യാപകമായ തോതിലുള്ള പ്രാദേശികപഠനം കേരളത്തില്‍ അതിനുമുമ്പ് ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. പഠനം ഒരു ജനതയുടെ മുഴുവന്‍ ആവേശമായി മാറിയ കാലമായിരുന്നു അത്.
സാക്ഷരതാപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവത കൈവരിച്ച ലക്ഷക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഭൂസാക്ഷരത എന്ന ആശയം, വിഭവഭൂപടം എന്ന പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ ശ്രമിച്ചത്. തുടക്കത്തില്‍ 25 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച വിഭവഭൂപട നിര്‍മ്മാണ പ്രക്രിയ അഞ്ചുവര്‍ഷത്തിനകംതന്നെ ജനകീയാസൂത്രണ പ്രസ്ഥാനമെന്ന് പിന്നീട് പ്രഖ്യാതമായ അധികാര വികേന്ദ്രീകരണ പ്രക്രിയക്ക് വഴിമരുന്നിട്ടു എന്നത്, പഠനപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. പഠനഉത്സവമായി മാറിയ ഒട്ടേറെ അനുഭവങ്ങള്‍ ഇക്കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പഞ്ചായത്തുകളില്‍ നടന്ന PLDP പദ്ധതി വഴി നടന്ന ബൃഹദ്പ്രവര്‍ത്തനം കേരളത്തില്‍ വലിയൊരു രാഷ്ട്രീയവിവാദത്തിന് കാരണമായത് ചില പാഠങ്ങള്‍ നമുക്ക് നല്‍കുകയുണ്ടായി.
1987 ലെ ആരോഗ്യ സര്‍വേക്ക് ശേഷം ഒട്ടേറെ സംസ്ഥാനതല അന്വേഷണ കമ്മീഷനുകളുടെ നേതൃത്വത്തിലുള്ള പഠനങ്ങളും പരിഷത്ത് സംഘടിപ്പിക്കുകയുണ്ടായി. ഇവയില്‍ മുഖ്യമായവ താഴെ പറയുന്നവയാണ്.
കേരള വിദ്യാഭ്യാസ കമ്മീഷന്‍ 1996
ഒന്നാം കേരള പഠനം 2004
സ്ത്രീപഠനം – കേരളത്തിലെ സ്ത്രീകള്‍ എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു ? 2007
വേമ്പനാട് കായല്‍ കമ്മീഷന്‍ 2014

ഈ പഠനങ്ങളുടെയൊക്കെ റിപ്പോര്‍ട്ടുകള്‍ വളരെ ആധികാരികമായിത്തന്നെയാണ് കേരളസമൂഹവും അക്കാദമിക വിദഗ്ധരുമൊക്കെ കാണുന്നത്. അത്തരത്തില്‍ അവയിലെ വിവരങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുമുണ്ട്. ഈ പഠനങ്ങളുടെ മറ്റൊരു പ്രത്യേകത, അവയ്ക്കാവശ്യമായ ധനസമാഹരണം, പരിഷദ് സംഘടന ആന്തരികമായിത്തന്നെ സ്വരൂപിച്ചതാണെന്നതാണ്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഇത്തരം ബൃഹദ് പഠനങ്ങള്‍ ഏറ്റെടുക്കാന്‍ ആവശ്യമായ സാമ്പത്തിക പിന്തുണ സംഘടനയില്‍ നിന്നുതന്നെ ല ഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പഠനപ്രവര്‍ത്തനങ്ങളോട് നമ്മുടെ സംഘടനയ്ക്കുള്ള പ്രതിബദ്ധതയുടെ സൂചകമായി ഇക്കാര്യത്തെ കണക്കാക്കാവുന്നതാണ്.
പഠനത്തിലൂടെ പുതുക്കപ്പെടുന്ന സംഘടന
വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ സംഘടനയില്‍ സംഭവിക്കുന്ന ആന്തരികമാറ്റം വളരെ ശ്രദ്ധേയമാണ്. പരിഷത്തിനകത്ത് വളര്‍ന്നുവന്ന വിവിധ വിഷയവിദഗ്ധരില്‍ ഒരുപാട് പേര്‍ ആ രംഗങ്ങളില്‍ പരിമിതമായി മാത്രം അക്കാദമിക വൈദഗ്ധ്യമുള്ളവരും ഗണ്യമായ അളവില്‍ പ്രായോഗിക പഠനങ്ങളിലൂടെ നേടിയ അനുഭവജ്ഞാനമുള്ളവരുമാണ്. ഇങ്ങനെ അനുഭവ‍ജ്ഞാനമുള്ള പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്നത് പഠനപ്രവര്‍ത്തനങ്ങളുടെ ഒരു പരോക്ഷ നേട്ടമാണ്. ശാസ്ത്രസംബന്ധമായ വിഷയങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ക്ലാസുകളെടുക്കാനും മറ്റും ഇത്തരം പ്രവര്‍ത്തകര്‍ക്കുള്ള ഉയര്‍ന്ന ശേഷി പല സന്ദര്‍ഭങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പഠനപ്രവര്‍ത്തനങ്ങളിലെ ഇടപെടലുകള്‍ അവരെ വലിയ communicators ആക്കി മാറ്റുന്നു. ഈ ഗുണവിശേഷമുള്ള പ്രവര്‍ത്തകരുടെ എണ്ണം കൂടുന്തോറും സംഘടനയുടെ പ്രവര്‍ത്തനഗുണനിലവാരം വര്‍ധിക്കുകയും സമൂഹത്തെ ആകെ പ്രചോദിപ്പിക്കാനുള്ള സംഘടനയുടെ കഴിവ് മെച്ചപ്പെടുകയും ചെയ്യുന്നു.
പ്രാദേശിക സാധ്യതകള്‍
പ്രശ്നങ്ങളുടെ മുഖത്താണ് പഠനങ്ങള്‍ ആംരഭിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇന്ന് കേരളത്തിലെ ഏത് ഗ്രാമങ്ങള്‍ പരിഗണിച്ചാലും നിരവധി പരിസ്ഥിതി വികസന പ്രശ്നങ്ങള്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും വ്യാപകമാണ്. വ്യാപകമായ പ്രശ്നങ്ങള്‍, വ്യാപകമായ പ്രാദേശിക പഠനങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. സംഘടനാപരമായി പരിഷത്തിന് ഓരോ പഞ്ചായത്തിലും ഓരോ ചെറു പഠനഗ്രൂപ്പുകളായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഇതിനാവശ്യമായ വിദഗ്ധരുടെ ലഭ്യതയും ഓരോ പഞ്ചായത്തിലുമുണ്ട്. ഈ വിദഗ്ധരെ ഒരുമിപ്പിച്ച് കൊണ്ട് പഠനപ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള സംഘാടനപ്രവര്‍ത്തനങ്ങളുടെ പരിമിതിയാണ് ഇതിന് പ്രധാനതടസ്സം. ഈ തടസ്സം നീക്കുകയാണ് നാളത്തെ പരിഷത്തിന്റെ ഒരു പ്രധാന ഉത്തരവാദിത്തം. ലഭ്യമായ ദ്വിതീയ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം. അവ വികസനാസൂത്രണത്തില്‍ പ്രയോജനപ്പെടുത്താനും കഴിയണം. വാര്‍ഷിക പഞ്ചവത്സരപദ്ധതികള്‍ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഈ രംഗത്ത് വമ്പിച്ച സാധ്യതകള്‍ നിലവിലുണ്ട്. പക്ഷെ അതിനനുസരിച്ച് വിവരോത്പാദനം ജില്ലാതലത്തില്‍ പോലും വേണ്ടത്ര നടക്കുന്നില്ല എന്നതാണ് സ്ഥിതി. ഈ സ്ഥിതിക്ക് മാറ്റം വരണം. വിവരോത്പാദനം എന്നത് തദ്ദേശഭരണസ്ഥാപനങ്ങളുടെ മുഖ്യ ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്.
പരിഷത്തിനെക്കുറിച്ചുള്ള പഠനങ്ങള്‍
പരിഷത്ത് നടത്തുന്ന പഠനങ്ങളെപ്പോലെ തന്നെ പരിഗണനാര്‍ഹമാണ് പരിഷത്തിനെക്കുറിച്ചുള്ള പഠനങ്ങളും. പരിഷത്തിനെകുറിച്ചുള്ള നിരവധി പഠനങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. എം.ഫില്‍ പഠനങ്ങളും, പി.എച്ച്.ഡി തീസീസുകളും അവാര്‍ഡ് സൈറ്റേഷനുകളും സ്വതന്ത്രലേഖനങ്ങളുമൊക്കെ ഇതില്‍പെടും. ഓരോ ഗവേഷകരും പരിഷത്തിനെ എങ്ങനെ വിലയിരുത്തുന്നു, അവര്‍ കാണുന്ന ശേഷികളും പരിമിതികളും എന്തൊക്കെ എന്ന് മനസ്സിലാക്കുന്നത് നമ്മുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന് സഹായകമാകും. ഇക്കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ പരിഷദ് പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമാണെന്ന് ഓരോ പ്രവര്‍ത്തകയും പ്രവര്‍ത്തകനും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *