ചാന്ദ്രയാൻ ദൗത്യങ്ങൾ ശാസ്ത്രസാങ്കേതിക രംഗത്ത് കുതിപ്പുണ്ടാക്കി: പ്രൊഫ.പി.ആർ മാധവ പണിക്കർ
![](https://i0.wp.com/parishadvartha.in/wp-content/uploads/2019/08/43.jpg?resize=407%2C229)
തൃശ്ശൂർ: ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതും ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളും ആഗോളതലത്തിൽ തന്നെ ശാസ്ത്ര സാങ്കേതികരംഗത്ത് കുതിപ്പുണ്ടാക്കാൻ സഹായകരമായി എന്ന് വിക്രം സാരാഭായ് സ്പേസ് സെൻററിലെ ശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. പി.ആർ മാധവ പണിക്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രഭാഷണ പരമ്പരയിൽ ‘ബഹിരാകാശശാസ്ത്രത്തിന്റെ 50 വർഷം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോൺ, എ.ടി.എം, ജി.പി.എസ്, കാലാവസ്ഥ പ്രവചനം, കാർഷിക രംഗത്തെ വളർച്ച, ഭരണനിർവഹണ രംഗത്തെ കാര്യക്ഷമത , ശാസ്ത്ര കണ്ടുപിടുത്തങ്ങൾ എന്നിവയെല്ലാം ബഹിരാകാശ ഗവേഷണത്തിന്റെ നേട്ടങ്ങളാണ്. ഇത്തരം നേട്ടങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണങ്ങൾക്കാണ് രാജ്യം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്താവബോധ സമിതി ചെയർമാൻ പ്രൊഫ.കെ.ആർ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഡോ.എം.പി.പരമേശ്വരൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, അഡ്വ.ടി.വി.രാജു, കെ.എസ്.അർഷാദ്, ശശികുമാർ പള്ളിയിൽ, വി.ഡി.മനോജ്, എ.എ.ബോസ്, പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. ടി. യു. വിജയരാമദാസ് ശാസ്ത്രഗീതം ആലപിച്ചു.