യുറീക്ക എന്റെയും വഴികാട്ടി

0

മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാർഷികമാകുമ്പോഴേയ്ക്കും ബിരുദാനന്തര തലം വരെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനായി പദ്ധതികളുണ്ടാക്കാൻ പരിഷത്ത് ശ്രമിച്ചു.
1966 ലാണ് ഒന്നാമത്തെ ശാസ്ത്രഗതി പുറത്തുവരുന്നത്. എൻ.വി.കൃഷ്ണവാര്യർ, പി.ടി.ഭാസ്‌കരപ്പണിക്കർ, എം.സി.നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്നതായിരുന്നു പത്രാധിപ സമിതി. കെ.പി.കേശവമേനോനാണ് നവംബർ 28നു കോഴിക്കോട് ടൗൺഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പിൽ ആ കർമം നിർവഹിച്ചത്. 1969 ജൂൺ 1നു പി.ടി.ഭാസ്‌കരപ്പണിക്കരുടെ പത്രാധിപത്യത്തിൽ ഒന്നാം ലക്കം ശാസ്ത്രകേരളം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിൽ അന്നത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയാണ് പ്രകാശനം ചെയ്തത്. 1970 ജൂൺ 1ന് ഡോ.കെ.എൻ.പിഷാരടി മുഖ്യ പത്രാധിപരായി ആദ്യലക്കം യുറീക്ക പുറത്തുവന്നു.
യുറീക്കയുടെ ഒന്നാംലക്കം, ശാസ്ത്രകേരളം ഒന്നാം പിറന്നാൾപ്പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ ‘സയൻസ് 1968’ എന്നിവയുടെ പ്രകാശനം സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും നടത്താനായി. കോഴിക്കോട് ബാലാമണി അമ്മയും എറണാകുളത്ത് കെ.എ.ദാമോദരമേനോനുമായിരുന്നു പ്രകാശനം നിർവഹിച്ചത്.
ഇന്ത്യയിൽ ശാസ്ത്രമാസികകൾ പലതും ആരംഭിക്കുകയും, മുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഇന്നുവരെ പരിഷത്തിന്റെ മൂന്നു മാസികകളും മുടങ്ങാതെ അതിന്റെ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം 900 ത്തിൽപരം ടൈറ്റിലുകളിലായി ലക്ഷക്കണക്കിനു പുസ്തകങ്ങളും പരിഷത്ത് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ രക്ഷിതാക്കൾ, വിദ്യാർ ഥികൾ, അധ്യാപകർ എന്നിവരും പൊതുസമൂഹവും നൽകുന്ന വമ്പിച്ച പിന്തുണയും പ്രോത്സാഹനവുമാണ് പ്രസിദ്ധീകരണ രംഗത്ത് പരിഷത്തിന് വേറിട്ടൊരു സ്ഥാനവും പ്രാധാന്യവും നേടിത്തന്നത്.
ഒരധ്യാപകനെന്ന നിലയിൽ ഞാൻ 1974ലാണ് യുറീക്കയെ ആദ്യമായി കാണുന്നത്. അതും കീറിപ്പറിഞ്ഞ ഒരു യുറീക്കയെ.
കവറില്ല; ആദ്യ പേജുകളില്ല. അതു മറിച്ചിട്ടപ്പോഴാണ് ഞാൻ തേടിനടക്കുന്ന അപൂർവമായൊരു വിഭവം അതിലുള്ളത് ഞാനറിയുന്നത്. ഏഴാം തരത്തിൽ സയൻസ് പഠിപ്പിക്കാൻ ആകെയുള്ളത് എന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത്തെ അപൂർണവും വികലവുമായ ധാരണകളും കയ്യിലുള്ള പാഠപുസ്തകവും മാത്രം. ഹാൻഡ്ബുക്ക് എന്നു പറയാൻ തന്നെ അറിയാത്ത കാലം. രക്തത്തെക്കുറിച്ച് പഠിപ്പിക്കണം. പാഠഭാഗം വായിച്ചതോടെ എന്റെ സംശയങ്ങൾ ഇരട്ടിച്ചു. നിരവധി ചോദ്യങ്ങൾ മനസ്സിലുയർന്നു. ഒന്നിനും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. എന്റെ സംശയങ്ങൾക്കെല്ലാം ഒരുവിധ പരിഹാരം യുറീക്കയിലെ ലേഖനത്തിലുണ്ടായിരുന്നു. കുട്ടികൾക്ക് താൽപ്പര്യമുണ്ടാക്കാനും എന്നിലെ അധ്യാപകനെ ഉണർത്താനും കൂടുതൽ ശാസ്ത്രം പഠിക്കാനുള്ള ഉത്സാഹമുണ്ടാക്കാനും ആ കീറിപ്പറഞ്ഞ ഭഗുരുനാഥനു’ സാധിച്ചു. പിന്നീട് ഞാൻ യുറീക്ക വരുത്താനും പ്രചരിപ്പിക്കാനും തുടങ്ങി. ശാസ്ത്രകേരളം കണ്ടു. ബുക്ക് ക്ലബ്ബിനെക്കുറിച്ചറിഞ്ഞു. പി.കെ.ഉത്തമൻ എഴുതിയ ഭജന്തുലോകത്തിലെ കൗതുകങ്ങൾ’ പല തവണ വായിച്ചു. ഒരോ ക്ലാസ്സിലും പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ചും അല്ലാതെയും കുട്ടികളുടെ മുമ്പിൽ കൗതുകങ്ങൾ വിളമ്പി. കുട്ടികളുടെ പ്രതികരണങ്ങൾ എന്നെ കൂടുതൽ വായിക്കാനും പഠിക്കാനും അന്വേഷിക്കാനും പ്രേരിപ്പിച്ചു എന്നതാണ് ശരി. അതിനുള്ള കാരണമാകട്ടെ പരിഷത്ത് മാസികകളും പുസ്തകങ്ങളും.
നിരവധി ബാലസാഹിത്യ കൃതികൾ പരിഷത്ത് പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിവർത്തനത്തിനുതകുന്ന ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. ഇവയെല്ലാം ഏതൊരു കുട്ടിക്കും മുതിർന്നയാൾക്കും അധ്യാപകനും വഴികാട്ടിയാണ്. എന്നാൽ 34 വർഷത്തെ അധ്യാപന ജീവിതത്തിൽ എനിക്കേറ്റവും സഹായകരവും അതുവഴി എനിക്കേറ്റവും പ്രിയങ്കരവുമായ നിരവധി പുസ്തകങ്ങൾ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
മൺതരി മുതൽ ആകാശഗംഗകൾ വരെയും ജീവന്റെ കണികമുതൽ നീലത്തിമിംഗലം വരെയും ചലനാത്മകമായ പ്രപഞ്ചത്തെക്കുറിച്ച് സകലതും ഒരു കഥ കേൾക്കുന്നപോലെ ആസ്വദിച്ചു വായിക്കാനുതകുന്ന ഭപ്രകൃതി സമൂഹം ശാസ്ത്രം’ എന്ന കെ.കെ.കൃഷ്ണകുമാർ രചിച്ച പുസ്തകം ശിവദാസ് സാറിന്റെ ഭവായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’, കാർബണെന്ന മാന്ത്രികൻ, എം.പി.രചിച്ച പ്രപഞ്ചരേഖ, പാപ്പൂട്ടിമാഷുടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും, പി.എസ്.ഗോപിനാഥൻനായരുടെ ജലം ജീവ ജലം, ഡോ.കെ.പിഅരവിന്ദന്റെ ഭകോശയുദ്ധങ്ങൾ’, വി.ടി.ഇന്ദുചൂഡന്റെ പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഡോ.സി.എൻ.പരമേശ്വരന്റെ ഭമനുഷ്യശരീരം’, എം.ശിവശങ്കരൻ രചിച്ച ഭപരിണാമം’, എം.കെ.പ്രസാദ് മാഷുടെ ഭപ്രകൃതിസംരക്ഷണം, നമ്മുടെ പ്രകൃതി, പ്രൊഫ.രാമകൃഷ്ണപിള്ള രചിച്ച ഗണിതശാസ്ത്രത്തിലെ അതികായന്മാർ, ഒരു സംഘം ലേഖകർ തയ്യാറാക്കിയ ശാസ്ത്രകൗതുകം, എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്. ഇവയെല്ലാം ഏതൊര ധ്യാപകനും ഒഴിച്ചുകൂടാനാവാത്ത സഹായഗ്രന്ഥങ്ങളാണ്. വായിക്കുമ്പോൾ ഇത്തരം പുസ്തകങ്ങളിലൂടെ നേടുന്ന അറിവും സമീപനങ്ങളും അധ്യാപനത്തിനു മാത്രമല്ല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഏറെ സഹായകരമാണ്.


പരിഷത്തിന്റെ മാസികകൾ രൂപത്തിലും ഭാവത്തിലും പലവിധ പരിവർത്തനങ്ങൾക്കു വിധേയമായി. അന്വേഷണാത്മകവും പ്രകൃതിസൗഹൃദപരവും ജീവിതഗന്ധിയുമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാട് വളരെ മുമ്പു മുതലേ നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ഉണ്ടായിരുന്നതിനാൽ 1996 97 കാലത്ത് കേരളത്തിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ സ്വാഭാവികമായും പരിഷത്ത് പ്രസിദ്ധീകരണങ്ങൾക്കായിട്ടുണ്ട്.
1997നു ശേഷമാണ് പരിഷത്ത് മാസികകളിൽ ഘടനാപരമായ വലിയ മാറ്റങ്ങളുണ്ടായത്. അതിലേറെയും യുറീക്കയിലാണ് സംഭവിച്ചത് എന്നത് സ്വാഭാവികം, ആദ്യം പ്രൈമറി തലത്തിലായിരുന്നല്ലോ പാഠ്യപദ്ധതി പരിഷ്‌കരണം യാഥാർഥ്യമായത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യപരവും ശിശുകേന്ദ്രീകൃതവുമായ പാഠ്യപദ്ധതി കുട്ടികളുടെ സർഗാത്മകമായ ഒട്ടേറെ ആവിഷ്‌കാരങ്ങൾക്കുള്ള സാഹചര്യം ക്ലാസുമുറികളിലടക്കം സൃഷ്ടിച്ചു. ഇതിനനുപൂരകമായ മാറ്റങ്ങൾ നമ്മുടെ മാസികകളിലുമുണ്ടായി. ഒട്ടേറെ പുതിയ പംക്തികൾ, കുട്ടികളുടെ ഇടപെടലുകൾ, പുതിയ ചോദ്യങ്ങൾ, പുതിയ പരിഹാരങ്ങൾ, പുതിയ കുട്ടിക്കൂട്ടങ്ങൾ, കുട്ടികളുടെ രചനകളുടെ മലവെള്ളപ്പാച്ചിൽ കുട്ടികളുണ്ടാക്കുന്ന യുറീക്ക… അനർഗളമായ ഒരു പ്രവാഹമായിരുന്നു അത്.
പക്ഷേ, ഈ വളർച്ച മുരടിക്കുന്നുവോ? പാഠ്യപദ്ധതിയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് സങ്കുചിതമായ ചിന്തകളും അശാസ്ത്രീയമായ ഇടപെടലുകളും കടുത്ത തടസ്സങ്ങൾ സൃഷ്ടിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതിനു പകരം ഏതാനും പേരെ അരിച്ചുമാറ്റി ഭമിടുക്കരാക്കാനുള്ള’ വ്യഗ്രത വീണ്ടും ആധിപത്യം ചെലുത്തുന്നു. വൈവിധ്യമാർന്ന ജനതയും അവരുടെ സംസ്‌കാരവും ഭൂമിശാസ്ത്രവും ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയെ വരേണ്യചിന്തകളും മോഹങ്ങളും കടന്നാക്രമിക്കയും ഭൂരിഭാഗത്തെയും പുറന്തള്ളുന്ന ഭപാഠ്യപദ്ധതി ഏകീകരണ’ ശ്രമങ്ങൾ അണിയറയിൽ ശക്തിപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ വൈവിധ്യ ത്തെ അംഗീകരിക്കുകയും എന്നാൽ ദേശീയമായ കാഴ്ചപ്പാടുകളെയും ധാരണകളെയും ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിക്ക് വിഭിന്ന ശേഷിയും പഠനവേഗതയും ഉൾക്കൊള്ളുന്ന പഠനരീതികൾക്കും സമീപനങ്ങൾക്കും നാം കൂടുതൽ കൂടുതൽ ഊന്നൽ നൽകുകയും ചെയ്യേണ്ട കാലമാണിത്. നമ്മുടെ മാസികകൾക്കും പ്രസിദ്ധീകരണങ്ങൾക്കും ഈ സമരത്തിൽ നിർണായകമായ പങ്ക് നിർവഹിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *